ന്യൂഡൽഹി∙ ആരെയും ഭയക്കേണ്ടതില്ലെന്നും നിങ്ങൾക്കൊപ്പം ഞാനുണ്ടെന്നും തൃണമൂൽ, ശിവസേന വിമത എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തവേയാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. പാർലമെന്റിലെ സംവാദങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും പ്രധാനമന്ത്രി സാമാജികരോട് ആവശ്യപ്പെട്ടു.‘എൻഡിഎ ഒരു കുടുംബമാണ്. ഓരോ വ്യക്തിക്കും അവസരങ്ങളും ബഹുമാനവും നൽകേണ്ടതുണ്ട്. എൻഡിഎയിലെ ഏതെങ്കിലും ഒരു പാർട്ടിക്കൊപ്പമല്ല, ഓരോ എംപിക്കുമൊപ്പം ഞാനുണ്ട്. ആരെക്കുറിച്ചും നിങ്ങൾ ഭയപ്പെടേണ്ടതില്ല.’– പ്രധാനമന്ത്രി പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗത്തിൽനിന്ന് പിരിഞ്ഞ 7 പേരും എൻസിപിയിൽനിന്നുള്ള 20 പേരും എൻസിപി അജിത് പവാർ വിഭാഗത്തിൽനിന്നുള്ള 2 പേരുമുൾപ്പെടെ 45 എംപിമാർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തങ്ങളുടെ മേഖലയിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രധാനമന്ത്രിയുടെ ഓഫിസിൽ നേരിട്ടു ബന്ധപ്പെടാമെന്നും പാവപ്പെട്ട തൊഴിലാളികളെയും കർഷകരെയും നേരിട്ടു കണ്ട് അവരുടെ പ്രശ്നങ്ങൾ മനസിലാക്കണമെന്നു പ്രധാനമന്ത്രി എംപിമാരോടു പറഞ്ഞു.അതേസമയം, പാർലമെന്റ് ബഹളത്തെത്തുടർന്ന് തടസപ്പെടുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. തടസം കാരണം പുതിയ എംപിമാർക്ക് സഭയിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ശിരോമണി അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പഞ്ചാബിലെ മുൻ സഖ്യകക്ഷിയുമായി ബിജെപി വീണ്ടും ലയനത്തിലേക്കെന്ന അഭ്യൂഹം ഇതോടെ ശക്തമായി. വെള്ളിയാഴ്ച പാർലമെന്റ് ഹൗസിൽവച്ചായിരുന്നു കൂടിക്കാഴ്ച. അടുത്തവർഷം പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ, പഞ്ചാബിലെ ക്രമസമാധാന വിഷയമാണ് ബാദൽ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. രണ്ട് പാർട്ടികളും ഒന്നിക്കുകയാണോയെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു.









