യെമൻ തീരത്തിന് സമീപം ഇന്ത്യൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം. വാണിജ്യ കപ്പലായ എംഎസ്‌വി ഫൈസ് നൂർ ഒലിയയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെയും യെമൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും ആക്രമണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു. റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
ആക്രമണത്തിന് പിന്നാലെ ഈ കപ്പൽ മറിയുകയും മുങ്ങുകയും ചെയ്തിരുന്നു.തെക്ക് ഏകദേശം 13 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കുമ്പോഴാണ് കപ്പലിനുനേരെ ആക്രമണമുണ്ടാവുന്നത്. തുടർന്ന് യെമൻ നാവികസേനയും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി. ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും വൈദ്യസഹായം നൽകുകയും ചെയ്തു. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം യമന്റെ പടിഞ്ഞാറൻ തീരത്ത് വിന്യസിച്ചിരിക്കുന്ന നാഷണൽ റെസിസ്റ്റൻസ് ഫോഴ്‌സിനെ (NRF) നയിക്കുന്നത് യെമനിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ അംഗമായ താരെഖ് സലേഹ് ആണ്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വീണ്ടും വർധിച്ച സാഹചര്യത്തിൽ, ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെയും സമുദ്ര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.









