അരൂർ ∙ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിലിരിക്കുന്നയിടങ്ങളിൽ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകുന്നു. ദേശീയപാതയുടെ നിർമാണ പിഴവുമൂലമാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കാന നിർമാണം പാതയുടെ ഇരുവശവും പുരോഗമിക്കുന്നുണ്ടെങ്കിലും അപാകതകൾ നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. പൊതു തോടുകളിലേക്കും കായലുകളിലേക്കും ഉയരപ്പാതയിലെ മഴവെള്ളം ഒഴുക്കികളയുന്നതിന് പഞ്ചായത്തുകൾ സഹകരിച്ചില്ലെന്നാണ് നിർമാണ കമ്പനിയുടെ വാദം.വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമാണ കമ്പനി തന്നെ 4 ടാങ്കർ ലോറികൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. കോടന്തുരുത്ത്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. പാതയുടെ പണി പൂർത്തിയായാൽ കമ്പനി അധികൃതർ സ്ഥലം വിടും. പിന്നീടുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ എന്തു സംവിധാനം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പരാതികൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടവും ശ്രമിച്ചില്ലെന്ന ആക്ഷേപം ശക്തമായി തുടരുകയാണ്.








