Headlines

സിജെപിയുടെ പാർലമെന്റ് മാർച്ച്; പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരുക്കേറ്റത് 5 പേർക്ക്; പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിവാദങ്ങൾക്കുമിടെ പരീക്ഷ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പൊതുപരിക്ഷ നിയന ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. പരീക്ഷ ക്രമക്കേടിൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകും എന്നാണ് സൂചന. രാജിക്ക് പിന്നാലെ പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ മല്ലികാർജുൻ ഖർഗെയുടെ ഓഫീസിൽ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോൾ അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.അതേസമയം, സിജെപിയുടെ പാർലമെന്റ് മാർച്ചിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റെന്ന് കണ്ടെത്തൽ. മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. സിആർപിഎഫ് അന്വേഷണത്തിൽ പെല്ലെറ്റ് ഗൺ ഉപയോഗിച്ച ആർഎഎഫ് ഉദ്യോഗസ്ഥനെ കണ്ടെത്തി. ഇയാളെ സിപി മേഖലയിലാണ് വിന്യസിച്ചിരുന്നത്. പെല്ലെറ്റ് ഗൺ ഉപയോഗിച്ച് ഏഴ് റൗണ്ട് വെടിയുതിർക്കപ്പെട്ടു. ആക്രമണം നേരിട്ടവരിൽ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു.

 

അതിനിടെ, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമൂല മാറ്റങ്ങൾക്ക് കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. രാജ്യത്തെ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് മോദിയുടെ വിഡിയോ. നമ്മുടെ രാജ്യത്തെ പരീക്ഷാ നടത്തിപ്പിൽ സത്യസന്ധതയും സുതാര്യതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ തന്നെ ടാസ്‌ക് ഫോഴ്സിന് രൂപം നൽകും. പരീക്ഷാ പരിഷ്‌കരണമാകും അതിന്റെ പ്രധാന ലക്ഷ്യം. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.