അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകൻ ഡോ.എം കെ റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ. റാമിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാകും.
കർണാടകയിലും ആന്ധ്രപ്രദേശിലും ആയാണ് ഇയാൾ ഒളിവിൽ താമസിച്ചത്. സുപ്രീംകോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ റാമിനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആ സംഘമാണ് റാമിനെ പിടികൂടിയത്.മറ്റ് കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് കൃത്യമായ അന്വേഷണം തന്നെയാണ് നടത്തിയിട്ടുള്ളതെന്നും ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ പ്രതികരിച്ചു.
കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.









