തിരുവനന്തപുരം ∙ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി പിഎസ്‌സി. തുടർനടപടികൾ തീരുമാനിക്കുന്നതിന് ഇന്ന് പിഎസ്‌സി ആസ്ഥാനത്തെത്താൻ സ്റ്റാൻഡിങ് കൗൺസലിനോട് ആവശ്യപ്പെട്ടു. നിയമോപദേശം തേടിയ ശേഷം ഇന്നത്തെ പിഎസ്‌സി യോഗത്തിലും വിഷയം ചർച്ചചെയ്യും. തൽക്കാലം സർക്കാരിന്റെ അന്വേഷണത്തോടു സഹകരിക്കണമെന്ന അഭിപ്രായമാണ് മിക്ക പിഎസ്‌സി അംഗങ്ങൾക്കുമുള്ളത്. എന്നാൽ, ചോദ്യം തയാറാക്കുന്നതിൽപോലും അട്ടിമറി നടന്നെന്ന ഉദ്യോഗാർഥികളുടെ ആരോപണം അന്വേഷിച്ചാൽ അത് സർക്കാരും പിഎസ്‌സിയും തമ്മിൽ ഏറ്റുമുട്ടലിനു കാരണമാകും.എൽഡിഎഫ് അനുകൂല സർവീസ് സംഘടനാ നേതാക്കളെയും സജീവപ്രവർത്തകരെയും കൊണ്ട് ചോദ്യങ്ങൾ തയാറാക്കിയെന്ന ആരോപണമാണു ശക്തമായുള്ളത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇൗ ചോദ്യകർത്താക്കൾ രാഷ്ട്രീയമായി സ്വാധീനിക്കപ്പെട്ടെന്ന ആരോപണവുമുണ്ട്. മുൻ പരീക്ഷകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാത്ത ചിലർ കെഎഎസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയതും ഇതിന്റെ ഭാഗമായാണെന്നു സംശയിക്കപ്പെടുന്നു.ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ ചോദ്യകർത്താക്കളുടെ പട്ടിക ക്രൈംബ്രാഞ്ചിനു ശേഖരിക്കേണ്ടിവരും. എന്നാൽ, അതീവരഹസ്യമായി സൂക്ഷിക്കുന്ന ഇൗ പട്ടിക നൽകാൻ പിഎസ്‌സി തയാറായേക്കില്ല. പിഎസ്‌സി ചെയർമാൻ നേരിട്ടാണു പട്ടിക കൈകാര്യം ചെയ്യുന്നത്. പട്ടിക നൽകിയില്ലെങ്കിൽ ക്രൈംബ്രാഞ്ച് കടുത്ത നടപടികളിലേക്കു കടക്കാൻ സാധ്യതയുണ്ട്.
2 വർഷം മുൻപ് പിഎസ്‌സിക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഇതേ പിഎസ്‌സി ചെയർമാൻ തീരുമാനിച്ചിരുന്നു. പിഎസ്‌സി ഉദ്യോഗസ്ഥരെയും അംഗങ്ങളുടെ പഴ്സനൽ സ്റ്റാഫിനെയും അന്നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതിനാൽ, ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ കോടതിയിൽ പിഎസ്‌സി എതിർത്താൽ പഴയ അന്വേഷണം അടക്കം എതിർവാദമായി സർക്കാരിന് ഉയർത്താനാകും. ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരുടെ മൊഴിയെടുക്കൽ ആരംഭിച്ചിട്ടുണ്ട്.








