എസ് ജാനകി അന്തരിച്ചു

 

വിഖ്യാത ഗായിക എസ് ജാനക അന്തരിച്ചു. 88 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

 

 

1938-ല്‍ ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് എസ് ജാനകി ജനിച്ചത്. മൂന്നാം വയസില്‍തന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചു. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. പില്‍ക്കാലത്ത് സംഗീത പഠനത്തിനായി മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു.

 

1957ല്‍ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് ചിത്രമായ എം.എല്‍.എല്‍ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകള്‍ ഹൃദയത്തില്‍ സ്വീകരിച്ചു.

 

തളിരിട്ട കിനാക്കള്‍(മൂടുപടം), വാസന്ത പഞ്ചമി നാളില്‍(ഭാര്‍ഗ്ഗവി നിലയം), സൂര്യകാന്തീ..സൂര്യകാന്തീ (കാട്ടുതുളസി), മനിമുകിലെ(കടത്തുകാരന്‍), കവിളത്ത് കണ്ണീര്‍ കണ്ടു(അന്വേഷിച്ചു കണ്ടെത്തിയില്ല), താമരകുമ്പിളല്ലോ(അന്വേഷിച്ചു കണ്ടെത്തിയില്ല), അവിടുന്നേന്‍ ഗാനം കേള്‍ക്കാന്‍ (പരീക്ഷ) എന്‍ പ്രാണ നായകനെ(പരീക്ഷ),കണ്ണില്‍ കണ്ണില്‍(ഡേഞ്ചര്‍ ബിസ്‌കറ്റ്), താനേ തിരിഞ്ഞും മറിഞ്ഞും(അമ്പലപ്രാവ് ) തുടങ്ങി മധുരമേറിയ ഒരുപിടി ഗാനങ്ങള്‍ മലയാളത്തിന് അവര്‍ നല്‍കി.

 

മലയാളിയുടെ സിനിമാ സംഗീത ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ശബ്ദമാണ് ജാനകിയമ്മയുടേത്. മലയാളിയല്ലാതിരുന്നിട്ടും ഇത്ര ഭാവത്തോടും ഉച്ചാരണ ശുദ്ധിയോടും കൂടെ ജാനകി പാടിതീര്‍ത്ത ഗാനങ്ങള്‍ വിസ്മയമാണ്.

 

മാധുര്യമായിരുന്നു ജാനകിയമ്മയുടെ ശബ്ദത്തിന്റെ മുഖമുദ്ര. തമിഴില്‍ അരങ്ങേറിയ ജാനകിയുടെ മലയാളത്തിലെ ആദ്യഗാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലായിരുന്നു. എംഎസ് ബാബുരാജ് – എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. തമിഴില്‍ ഇളയരാജ-എസ് ജാനകി-എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് തരംഗം തീര്‍ത്തു.

 

ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാള മണ്ണില്‍ എത്തിച്ചത് എസ് ജാനകി ആയിരുന്നു. 11 തവണ കേരള സംസ്ഥാന പുരസ്‌കാരവും 4 തവണ ദേശീയ പുരസ്‌കാരവും ജാനകിയമ്മയെ തേടിയെത്തി.