കൊൽക്കത്ത ∙ മണിപ്പുരിൽ 2023ൽ കലാപത്തിനിടെ മർദനമേൽക്കുകയും പിന്നീട് ഡൽഹിയിൽ ആശുപത്രിയിൽ മരിക്കുകയും ചെയ്ത കുക്കി എംഎൽഎ വുങ്സാഗിൻ വാൾട്ടെയുടെ (64) സംസ്കാരം 4 മാസത്തിനു ശേഷം നടന്നു. ചുരാചന്ദ്പുരിൽ നടന്ന സംസ്കാരച്ചടങ്ങിൽ മണിപ്പുർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് പങ്കെടുത്തു. കലാപം ആരംഭിച്ച ശേഷം ആദ്യമായാണ് മെയ്തെയ് വിഭാഗക്കാരനായ ഒരാൾ ചുരാചന്ദ്പുരിൽ എത്തുന്നത്. വിവിധ കുക്കി സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ചു. ചുരാചന്ദ്പുരിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി. ബിഷ്ണുപുർ-ചുരാചന്ദ്പുർ അതിർത്തിയിൽ വെടിവയ്പു നടന്നു.2023 മേയ് 4നാണ് വാൾട്ടെ ഇംഫാൽ താഴ്വരയിൽ വച്ച് മർദിക്കപ്പെട്ടത്. ഗുരുതര പരുക്കേറ്റ അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റി. 3 വർഷത്തോളം ചികിത്സയിലായിരുന്ന വാൾട്ടെ ഫെബ്രുവരിയിൽ മരിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവർ അക്രമമുണ്ടായി 2 ദിവസത്തിനകം മരിച്ചിരുന്നു.ഇംഫാലിൽ നിന്ന് ഹെലികോപ്റ്ററിൽ അസം റൈഫിൾസ് ക്യാംപിലെത്തിയ മുഖ്യമന്ത്രി പിന്നീട് വാൾട്ടെയുടെ വീട്ടിലെത്തി. ചർച്ചകളിലൂടെ മാത്രമേ സംഘർഷം അവസാനിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.









