Headlines

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

 

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയും.2021ൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് പഠിക്കാൻ സമിതിയെ വച്ചു. ഫിനാൻസ് ബില്ലിൽ ഒളിച്ചു കടത്തിയതല്ല. ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ബജറ്റ് നിർദ്ദേശം ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ പത്തുവർഷം മുഖ്യമന്ത്രിയായ പിണറായി വിജയനെന്നും വി ഡി സതീശൻ വിമർശിച്ചു.

 

 

ചട്ടം ഭേദഗതിചെയ്ത് കാറ്റഗറി ചെയ്തത് കഴിഞ്ഞ സർക്കാർ. ഓരോ കാറ്റഗറിക്കും നികുതി ഉണ്ട്. ആ നികുതിയാണ് ഈ സർക്കാർ ഏർപ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ. കേരളത്തിൽ മദ്യം വിൽക്കുന്നതിൻ്റെ കുത്തക ബെവ്കോയ്ക്കാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടന്ന് UDF തീരുമാനിച്ചാൽ ബെവ്കോ അത്തരം മദ്യം വാങ്ങില്ല.

 

ബെവ്കോ വാങ്ങിയാലല്ലേ വിൽക്കാനാവു. മദ്യനയത്തിന്റെ ഭാഗമായി വീര്യം കുറഞ്ഞ മദ്യം വേണ്ട എന്നാണ് UDF പറയുന്നതെങ്കിൽ പിന്നെ അത് വേണ്ട. യുഡിഎഫ് മാത്രമല്ല കേരളം ആകെ ചർച്ച ചെയ്യട്ടെ. വളരെ നിസ്സാരമായ വിഷയം ഊതിപ്പെരുപ്പിച്ച് ബജറ്റിൻ്റെ മഹിമ കെടുത്താനാണ് ശ്രമം. അതിലൊന്നും വഴങ്ങില്ല. അങ്ങനെ വഴങ്ങുന്ന സർക്കാരല്ല ഇത്. കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്. നികുതിയിളവ് പെട്ടെന്ന് നടപ്പാക്കാൻ അല്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

 

ബില്ല് പാസാക്കിയത് കൊണ്ട് വിൽപ്പന തുടങ്ങുന്നില്ല. തീരുമാനമെടുക്കേണ്ടത് എക്സൈസ് വകുപ്പ്. വിൽപ്പന നടത്താൻ തീരുമാനിക്കേണ്ടത് ബിവ്റജസ് കോർപ്പറേഷൻ. സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അത് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വന്നത് കൊണ്ടല്ല. അവരെ താങ്ങി നിർത്താനുള്ള എല്ലാ സഹായവും ഉണ്ടാകും. അവർക്ക് നികുതിയിളവ് നൽകിയത് ആ വ്യവസായം തകർന്നു പോകാതിരിക്കാൻ. ഇനിയും സഹായങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.