തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാൻ മതിയായ പിന്തുണ യുഡിഎഫിന് ലഭിച്ചിട്ടില്ല. സിപിഐഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ കൊണ്ടാണെന്നാണ് യുഡിഎഫ് ആരോപിച്ചു. കോർപ്പറേഷനിലെ കാര്യങ്ങൾ ചർച്ചചെയ്യാനുള്ള അവസരമായിരുന്ന ഇതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് വ്യക്തമാക്കി.
ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ വാഴൂട്ടുകോണം കൗൺസിലയർ സുഗതനെ അയോഗ്യനാക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. സത്യപ്രതിജ്ഞക്കായി സുഗതനെ എത്തിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങളും ഇതുവരെ ഫലംകണ്ടില്ല. തിരുവനന്തപുരം നഗരസഭയിൽ ഇന്നും നാടകീയ സംഭവങ്ങൾ അരങ്ങേറാനുള്ള സാധ്യതകളാണ് നിലവിൽ ഉള്ളത്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ സ്തംഭനത്തിനെതിരെ രണ്ടാഴ്ചയായി എൽഡിഎഫ് സമരം തുടരുന്നെന്ന് വി ശിവൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. സമയമാകുമ്പോൾ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കം ജനങ്ങളെ പറ്റിക്കാനെന്നും വി ശിവൻകുട്ടി പറഞ്ഞു.








