വാഷിങ്ടൻ∙ ഇറാനെതിരെ വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് വീണ്ടും ആക്രമണം നടത്തിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായ രണ്ടാംദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്.ഇറാൻ വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഉത്തരവുപ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ പനാമ പതാകയുള്ള എണ്ണക്കപ്പലായ എം/ടി കിക്കുവിനെ ഇറാൻ ആക്രമിച്ചെന്നും രണ്ട് മില്യണിലധികം ബാരൽ ക്രൂഡ് ഓയിലുമായി പോയിരുന്ന ടാങ്കറാണ് ഹോർമുസ് കടലിടുക്കിന് സമീപത്ത് വച്ച് ആക്രമിച്ചതെന്നും യുഎസ് പറഞ്ഞു. യുഎസ് സമയം പുലർച്ചെ 4.30ഓടെയായിരുന്നു സംഭവമെന്നും അവർ വ്യക്തമാക്കി.കഴിഞ്ഞ ദിവസവും യുഎസ് ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ മിസൈൽ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനു മറുപടിയായി ബഹ്റൈനിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതോടെ ഒരാഴ്ച പിന്നിടുന്ന ഇറാൻ–യുഎസ് ധാരണാപത്രത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്.









