Headlines

രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു; SIT വീണ്ടും അയോധ്യയിലെത്തി

 

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായിക്ക് കുരുക്ക് മുറുകുന്നു. ചമ്പത് റായിക്കെതിരെ എസ്ഐടി കേസെടുത്തേക്കും. പ്രത്യേക അന്വേഷണസംഘം വീണ്ടും അയോധ്യയിലെത്തി. സംഭാവനകൾ നൽകിയവരെയും ജീവനക്കാരെയും ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്യും. അതേസമയം, സംഭാവന ക്രമക്കേടിൽ തെളിവുണ്ടെന്നും ഉടൻ കേസെടുക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം.

 

 

അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവനാക്രമക്കേടിൽ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും. ഗുരുതരക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിൻറെ നീക്കം. ട്രസ്റ്റിലെ അംഗങ്ങൾ അടക്കം 17 പേർക്കെതിരെ നടപടി ഉണ്ടാകും. 3500 കോടി രൂപ പണത്തിന് പുറമേ സ്വർണ്ണം വെള്ളി വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ രേഖകൾ ഇല്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

 

സംഭാവന ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയിൽ പരാമർശിച്ചു. അടിയന്തരവാദം കേൾക്കണമെന്ന് ആവശ്യം അംഗീകരിച്ചില്ല. ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ തിങ്കളാഴ്ച വീണ്ടും പരാമർശിക്കാൻ കോടതി നിർദ്ദേശിച്ചു. അതേസമയം, സംഭാവ ക്രമക്കേടിൽ തെളിവുണ്ടെന്നും ഉടൻ കേസെടുക്കണമെന്നുമാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം.