വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന തീരുമാനിച്ച ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പിന് വിയോജിപ്പ്. കഴിഞ്ഞ സർക്കാരിന്റെ നയം അതേപടി തുടരേണ്ടതില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്. നികുതി കുറച്ചത് വകുപ്പ് അറിയാതെ എന്നായിരുന്നു ഇന്നലെ വകുപ്പ് മന്ത്രി എം ലിജു നടത്തിയ പ്രതികരണം. നികുതി ഘടന നിശ്ചയിക്കുകയാണ് പുതിയ ബഡ്ജറ്റിൽ വന്നിരിക്കുന്നത് അത് ധനകാര്യ തീരുമാനമാണ്. യുഡിഎഫിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ല. കേരളത്തിന് അനുയോജ്യമായ രീതിയിലുള്ള ഒരു മദ്യനയം രൂപപ്പെടുത്തുന്നതേയുള്ളൂവെന്നായിരുന്നു മന്ത്രി ലിജുവിന്റെ പ്രതികരണം.
വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ഘടന പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിലെ പ്രഖ്യാപനമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. നികുതി ഘടന കുറച്ചത് അഴിമതിക്ക് വഴിയൊരുക്കുന്ന നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചാർട്ടേട് ഫ്ലൈറ്റിൽ വി ഡി സതീശൻ മംഗലാപുരത്ത് പോയത് എന്തിനെന്ന് വ്യക്തമാക്കുന്ന ബജറ്റെന്നും എം വി ഗോവിന്ദൻ പറഞ്ഞു.ലഹരികൾക്കെതിരെ വോരിയേഴ്‌സിനെ സൃഷ്ടിക്കാൻ സർക്കാർ മുൻകൈ എടുക്കുമ്പോൾ മദ്യത്തിന്റെ കാര്യത്തിൽ ക്യാരിയേഴ്‌സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് കടക്കരുതെന്നും കെസിബിസി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ നിയമസഭയിലുൾപ്പെടെ സർക്കാരിനെതിരെ വിമർശനം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മതസംഘടനകളുൾപ്പെടെ വിമർശനം ഉന്നയിച്ചതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലാകുകയാണ്.









