Headlines

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

 

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, നെയ്മർ തിരിച്ചെത്തും. സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും. സ്കോട്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് കൊച്ച് അറിയിച്ചു. പരുക്കിനെ തുടർന്ന് ആദ്യ 2 മത്സരവും നെയ്മറിന് നഷ്ടമായിരുന്നു.

 

 

ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി തന്നെയാണ് നെയ്മർ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്. നെയ്മർ ചേരുന്നത് ടീമിന് ഇനിയുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.നെയ്മർ കായികക്ഷമത വീണ്ടെടുക്കുകയാണെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ടീമിനൊപ്പം പൂർണമായ പരിശീലനത്തിൽ ഏർപ്പെടുമെന്നും മത്സരശേഷം ആഞ്ചലോട്ടി പറഞ്ഞു.

 

മേയ് 17-ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് 34കാരനായ നെയ്മറിന് കണങ്കാലിന് പരുക്കേൽക്കുന്നത്. പരുക്ക് പൂർണമായി ഭേദമാകുന്നതിന് മുമ്പു തന്നെ പരിശീലകൻ കാർലോ ആഞ്ചലോട്ടി ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തുകയായിരുന്നു.

 

കണങ്കലിനേറ്റ പരിക്കിനെ തുടർന്ന് ലോകകപ്പിലെ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. പരുക്കിൽനിന്ന് മുക്തനായെങ്കിലും ശാരീരികക്ഷമത പൂർണമായി വീണ്ടെടുക്കാത്തതിനാൽ ഹെയ്തിക്കെതിരായ മത്സരത്തിൽ താരം ടീമിനൊപ്പം ഉണ്ടായിരുന്നില്ല.

 

മൊറോക്കോക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിലെ സമനിലയുടെ നിരാശ മറികടക്കുന്ന പ്രകടനമാണ് ഹെയ്തിക്കെതിരെ ടീം പുറത്തെടുത്തത്. ലോകകപ്പ് ടീമിനൊപ്പം ചേർന്നതിന് ശേഷം നെയ്മർ ഇതുവരെ ബ്രസീലിനൊപ്പം ഒരു പരിശീലന സെഷനിലും പൂർണമായി പങ്കെടുത്തിട്ടില്ല.

 

മൊറോക്കോക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരത്തിനുള്ള പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കളിപ്പിച്ചിരുന്നില്ല.നോക്കൗട്ടിലേക്ക് മുന്നേറാൻ ഇനിയുള്ള മത്സരങ്ങളിൽ കാനറികൾക്ക് ജയം അനിവാര്യമാണ്. ജൂൺ 24ന് സ്‌കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്‍റെ അവസാന മത്സരം.