Headlines

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്: മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

 

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് എതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. ഇന്ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടും ഹനീഷ് എത്തിയില്ല. തന്ത്രങ്ങൾ കോടതിയോട് വേണ്ടെന്ന് ജസ്റ്റിസ് എ ബധറുദ്ധീൻ പറഞ്ഞു. നേരിട്ട് ഹാജരാകാത്തതിനാണ് വിമർശനം. തിങ്കളാഴ്ച ഹാജരായില്ലെങ്കിൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു.

 

 

ബഡ്ജറ്റിന്റെ തിരക്കിൽ എന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. തിങ്കളാഴ്ച ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു. പ്രതികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ അനുമതിയിൽ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ അനുമതി നൽകയില്ലെങ്കിൽ കോടതി അലക്ഷ്യം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്. പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെ കക്ഷിച്ചേർത്തു.500 കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐയുടെ കണ്ടെത്തൽ. കാഷ്യൂ ഡെവലപ്‌മെന്റ് കോർപറേഷൻ (സിഡിസി) മുൻ എം.ഡി. കെ.എ. രതീഷിനും മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷനുമായ എ. ചന്ദ്രശേഖരനും എതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 10 വർഷത്തെ അന്വേഷണത്തിനൊടുവിൽ 2020-ലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ചന്ദ്രശേഖർ, എംഡി കെ.എ രതീഷ് ഐഎഎസിനെയും വിചാരണ നടത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.