Headlines

മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം, 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികള്‍; ഡോക്ടര്‍മാര്‍ കുറവെന്ന് ആരോപണം

 

ബെംഗളൂരു: മൈസൂരു ജയദേവ ആശുപത്രിയില്‍ കൂട്ടമരണം. 24 മണിക്കൂറിനിടെ 11 രോഗികള്‍ മരിച്ചു. ഇന്നലെയും ഇന്നുമായാണ് അസാധാരണമായ കൂട്ട മരണം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ട് എന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മരിച്ച 11 രോഗികളും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണെന്നാണ് അധികൃതരുടെ വിശദീകരണം.

 

ഡോക്ടര്‍മാരുടെ കുറവ് മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്ന് ജയദേവ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സദാനന്ദ വ്യക്തമാക്കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന 11 രോഗികള്‍ മാത്രമാണ് മരിച്ചത്. ചികിത്സ കിട്ടാതെ ആരും മരിച്ചിട്ടില്ല. മൈസൂരു ജില്ലയില്‍ നിന്ന് മാത്രമല്ല കുടക്, ഹാസന്‍, മാണ്ഡ്യ, ചാമരാജനഗര്‍ തുടങ്ങിയ അയല്‍ജില്ലകളില്‍ നിന്നും ധാരാളം ജനങ്ങള്‍ ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിയാണ് ജയദേവ. ആശുപത്രിയില്‍ എല്ലായ്‌പ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടാറുളളത്. സാധാരണ ആശുപത്രികളില്‍ ഒരു ഡോക്ടര്‍ 50 മുതല്‍ 60 വരെ രോഗികളെയാണ് പരിശോധിക്കുക. ഇവിടെ ഒരാള്‍ 100 രോഗികളെ നോക്കേണ്ട അവസ്ഥയാണ്. ആശുപത്രിയിലെ ബെഡുകള്‍ മുഴുവനാണ്. ട്രോളികളില്‍ കിടത്തിയാണ് ചിലപ്പോഴൊക്കെ രോഗികളെ പരിശോധിക്കുന്നത്. ഇപ്പോഴും 20 രോഗികള്‍ ട്രോളികളിലാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും രോഗികള്‍ക്ക് മികച്ച സേവനം നല്‍കാനാണ് ആശുപത്രി ശ്രമിക്കുന്നത്’: സദാനന്ദ പറഞ്ഞു.ആശുപത്രിയിൽ രാത്രി 3 ഡോക്ടര്‍മാര്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നും ആവശ്യമെങ്കിൽ സിസിടിവി ഫൂട്ടേജുകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ് മൂലമാണ് രോഗികള്‍ മരിക്കുന്നതെന്നാണ് മരിച്ച രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവാണെന്നും അവര്‍ ആരോപിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാനെത്തിയ പൊലീസുകാര്‍ക്കെതിരെയും ബന്ധുക്കള്‍ രോഷപ്രകടനം നടത്തി.