Headlines

തോല്‍ക്കാന്‍ മനസില്ല; രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍; ഫിഫ ലോകകപ്പില്‍ ന്യൂസീലന്‍ഡുമായുള്ള മത്സരം സമനിലയില്‍

 

രണ്ട് തവണ പിന്നിലായിട്ടും പൊരുതിക്കയറി ഇറാന്‍. ഫിഫ ലോകകപ്പില്‍ ഇറാന്‍ – ന്യൂസീലന്‍ഡ് പോരാട്ടം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ന്യൂസീലന്‍ഡിനായി എലിജാ ജസ്റ്റ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഇറാനുവേണ്ടി റാമിന്‍ റെസയാനും മുഹമ്മദ് മൊഹിബിയും ഗോളുകള്‍ നേടി.

 

 

മത്സരത്തിന്റെ തുടക്കം മുതല്‍ കളെ നിറഞ്ഞ് കളിക്കുന്ന ഇറാനെയാണ് കണ്ടത്. ന്യൂസിലന്‍ഡിന്റെ ഗോള്‍ മുഖത്തേക്ക് പലപ്പോഴും ഇരച്ച് കയറുന്ന കാഴ്ചയായിരുന്നു. എന്നാല്‍ ഏഴാം മിനിറ്റില്‍ എല്ലാം തകിടം മറിഞ്ഞു. എലിജാ ജസ്റ്റ് പന്ത് ഇറാന്റെ വല കുലുക്കി. തിരിച്ചടിക്ക് നിരന്തരം ശ്രമിച്ച ഇറാന്‍ 32ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. റാമിന്‍ റെസയാന്‍ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി ഒന്‍പത് മിനിറ്റുകള്‍ക്കകം ന്യൂസിലന്‍ഡ് വീണ്ടും ലീഡെടുത്തു. ക്രിസ് വുഡ് – എലിജ ജസ്റ്റ് സഖ്യം വീണ്ടും ഇറാന്റെ വല കുലുക്കി. എന്നാല്‍ അങ്ങനെയങ്ങ് തോറ്റുമടങ്ങാന്‍ ഇറാന് മനസില്ലായിരുന്നു. 64-ാം മിനിറ്റില്‍ മുഹമ്മദ് മൊഹെബ്ബിയുടെ ഹെഡ്ഡറിലൂടെ വീണ്ടും സമനില (2-2) പിടിച്ചെടുത്തു.