Headlines

വൻ സുരക്ഷ വീഴ്ച, ഹോട്ടലിലെ തീപിടുത്തത്തിൽ മരണം 21 ആയി, ഏറെയും വിദേശികൾ; എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

 

ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു. മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

 

 

പ്രധനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യകതമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.

 

ലെമൺ ഗ്രീൻ ഹോട്ടലിൽ അനുമതിയില്ലാതെ 25 മുറികൾ പ്രവർത്തിച്ചുവെന്നാണ് വിവരം. ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി എന്ന് റിപ്പോർട്ട്. 6 മുറികൾക്കായിരുന്നു ലൈസൻസ് പ്രകാരം അനുമതി. എന്നാൽ 25 ഓളം മുറികൾ ഹോട്ടലിൽ ഉണ്ടായിരുന്നതായി വിവരം. പ്രാദേശികവാസികൾ നൽകുന്ന വിവരമനുസരിച്ച് 25 ഓളം മുറികളുള്ള ഈ ഹോട്ടലിൽ അപകടം നടക്കുമ്പോൾ നിരവധി താമസക്കാരുണ്ടായിരുന്നു.

 

ഇവരിൽ ഭൂരിഭാഗവും ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരായിരുന്നു. രാവിലെ ഭൂരിഭാഗം താമസക്കാരും ഉറങ്ങിക്കിടക്കുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഇതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ഹോട്ടലിന്‍റെ താഴത്തെ നിലയിൽ ഒരു റെസ്റ്റോറന്‍റും പ്രവർത്തിക്കുന്നുണ്ട്.