Headlines

ഒരു വശത്ത് പാര്‍ട്ടിയെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റിയ ചാണക്യതന്ത്രം മെനയണം; മറുവശത്ത് അന്വേഷണങ്ങളുടെ വേട്ടയാടലിനെതിരായ പടവെട്ടല്‍; ഡികെ എന്ന രാഷ്ട്രീയ വിസ്മയം

 

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചാണക്യനാണ് ഡി.കെ. ശിവകുമാര്‍ എന്ന രാഷ്ട്രീയ വിസ്മയം. പ്രതിസന്ധികളുടെ ഇരുള്‍ പടരുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ആദ്യം തിരയുന്നത് ഡി കെ എസിനെയാണ്. അതുകൊണ്ടാണ് പാര്‍ട്ടി ശിവകുമാറിന് ‘ട്രബിള്‍ ഷൂട്ടര്‍’ എന്ന പേര് ചാര്‍ത്തി നല്‍കിയത്. രാഷ്ട്രീയ വഴിത്താരകളില്‍ നേരിട്ട കല്ലും മുള്ളും നിറഞ്ഞ വെല്ലുവിളികളെല്ലാം നേരിട്ടാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഡി കെ ശിവകുമാര്‍ എത്തുന്നത്. (Karnataka new CM D.K. Shivakumar profile)

 

 

കര്‍ണാടകത്തിന്റെ രാഷ്ട്രീയ ചതുരംഗപ്പലകയില്‍, പിഴയ്ക്കാത്ത കരുനീക്കങ്ങളുമായി പടയോട്ടം നയിക്കുന്ന അപരാജിതനാണ് ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാര്‍ എന്ന ഡി കെ ശിവകുമാര്‍. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്നയാള്‍. തന്ത്രങ്ങള്‍ മെനയുന്നതില്‍ അദ്വിതീയന്‍. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നെടുംതൂണാണ് ഡികെ ശിവകുമാര്‍.കനകപുരയുടെ മണ്ണില്‍ നിന്ന്, കഠിനാധ്വാനത്തിന്റെയും അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും കരുത്തുമായാണ് ശിവകുമാര്‍ രാഷ്ട്രീയ ഗോദയിലേക്ക് നടന്നു കയറിയത്. വൊക്കലിഗ സമുദായക്കാരനായ ശിവകുമാര്‍ എണ്‍പതുകളുടെ തുടക്കത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 1989ല്‍ 27 വയസ്സുള്ളപ്പോള്‍ ആദ്യമായി വിദാന്‍ സൗദയിലെത്തിയ ഡി കെ എസ് പിന്നീട് ഏഴുവട്ടം എം എല്‍ എയായി. രാഷ്ട്രീയ കുതിരക്കച്ചവടങ്ങളുടെയും അട്ടിമറികളുടെയും മധ്യേ സ്വന്തം പാളയത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കാനും, ശത്രുവിന്റെ കോട്ടകളില്‍ വിള്ളലുണ്ടാക്കാനും ഡി കെ എസിനുള്ള വൈഭവം സമാനതകളില്ലാത്തതാണ്. കൊടുങ്കാറ്റില്‍ ഉലയുന്ന തോണിയെ സുരക്ഷിതമായി കരയ്ക്കടുപ്പിക്കുന്ന ഒരു കപ്പിത്താനെപ്പോലെ ശിവകുമാര്‍ പലപ്പോഴും പാര്‍ട്ടിയുടെ രക്ഷകനായി അവതരിച്ചു. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് അവിശ്വാസ പ്രമേയത്തെ നേരിട്ടപ്പോഴും ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ സീറ്റ് വിജയം ഉറപ്പാക്കിയപ്പോഴും ഡി കെ എസിന്റെ ചാണക്യതന്ത്രങ്ങള്‍ ഇന്ത്യ കണ്ടറിഞ്ഞു.

 

2018ല്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യ സര്‍ക്കാരിന്റെ രൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഡി കെ എസിന്റെ രാഷ്ട്രീയബുദ്ധി ആയിരുന്നു. അധികാരത്തിന്റെ ചക്രവ്യൂഹങ്ങളും അന്വേഷണ ഏജന്‍സികളുടെ വേട്ടയാടലുകളും ശിവകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിന് കരിനിഴല്‍ വീഴ്ത്താന്‍ ശ്രമിച്ച നിമിഷങ്ങള്‍ കുറവല്ല. തടവറയുടെ ഇരുട്ടറകള്‍ പോലും ആ മനക്കരുത്തിനെ തളര്‍ത്തിയില്ല. മറിച്ച്, കൂടുതല്‍ ശക്തിയോടെ ഫീനിക്സ് പക്ഷിയെപ്പോലെ ജനഹൃദയങ്ങളിലേക്ക് പറന്നുയര്‍ന്നു. അഞ്ചുവട്ടം കര്‍ണാടക മന്ത്രിയായി. 2020ല്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായ ഡി കെ എസ് 2023ല്‍ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും ഉപമുഖ്യമന്ത്രി പദമേറ്റെടുക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാതെ, അടിയുറച്ച കോണ്‍ഗ്രസുകാരന് ഒടുവില്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിപദം ലഭിക്കുകയാണ്.