പുലിപ്പല്ല് കൈവശം വെച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണ് എന്ന സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനംവകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഫ്ളാറ്റില്‍ നിന്നും കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്ന് റാപ്പര്‍ വേടനേ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇതിനിടെയാണ് കയ്യില്‍ നിന്നും പുലി പല്ല് കണ്ടെത്തുന്നത്. വേടന്റെ കഴുത്തില്‍ ധരിച്ച മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണ് എന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായതിനെത്തുടര്‍ന്ന് വനം വകുപ്പ് വേടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് കേസ്. വേടന് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരു വര്‍ഷത്തിനുശേഷം പുലിപ്പല്ല് യഥാര്‍ഥമാണെന്ന് സ്ഥിരീകരിച്ചതോടെ കുരുക്ക് മുറുകുകയാണ്.
കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വേടന് കൈവശം വച്ചത് യഥാര്‍ത്ഥ പുലി പല്ല് തന്നെയാണ് എന്ന് സ്ഥിരീകരിച്ചത. വന്യജീവി നിയമപ്രകാരം മൂന്നുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുകയാണ്. ചെന്നൈയില്‍ നടന്ന റാപ്പ് ഷോയ്ക്കിടെ രഞ്ജിത്ത് കുമ്പിടി എന്ന ശ്രീലങ്കന്‍ വംശജനാണ് തനിക്ക് മാല സമ്മാനിച്ചത് എന്നായിരുന്നു വേടന്റെ മൊഴി. ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും മുന്‍നിര്‍ത്തി വേടനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.







