തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഓട്ടം വിളിച്ചു; വാടകത്തുക കിട്ടാതെ ടാക്സി ഡ്രൈവര്‍മാര്‍ ദുരിതത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിളിച്ച ടാക്സി വാഹനങ്ങൾക്ക് ഒരു മാസം പിന്നിട്ടിട്ടും വാടകത്തുക ലഭിച്ചില്ലെന്ന് പരാതി. വയനാട് ജില്ലയിൽ മാത്രം ലക്ഷക്കണക്കിന് രൂപയാണ് കുടിശികയായി ഉള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വാടക പോലും പലർക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ടാക്സി ജീവനക്കാർ.

ജീപ്പ്, കാർ, ട്രാവലർ, ബസ് എന്നീ വാഹനങ്ങളാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പ്രധാനമായും ഉപയോഗിച്ചിരുന്നത്. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ പണം നേരിട്ട് കൈമാറുന്നതായിരുന്നു രീതി. എന്നാൽ ഇത്തവണ ബാങ്ക് അക്കൗണ്ടുകൾ വഴി നൽകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഒരു മാസം കഴിഞ്ഞിട്ടും പണം അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 13 ദിവസത്തോളം ഓടിയ ഇനത്തിൽ കാർ ഡ്രൈവർമാർക്ക് 40,000 രൂപയോളം വാടക ലഭിക്കാനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും തുക അനുവദിക്കാത്തത് ടാക്സി ഉടമകളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വാടക നൽകാൻ ഇനിയും കാലതാമസം നേരിടുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ടാക്സി ജീവനക്കാരുടെ തീരുമാനം.