Headlines

രണ്ടു തവണ ഇവര്‍ ഭരിച്ചല്ലോ ഇനി ഒരു തവണ അവര്‍ ഭരിക്കട്ടെ ‘ എന്ന ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം: എം സ്വരാജ്

കേരളത്തില്‍ അനര്‍ഹമായ പരാജയമാണ് എല്‍ഡിഎഫിനുണ്ടായതെന്ന് എം സ്വരാജ്. നാടിന് എല്‍ ഡി എഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് ഉണ്ടായതെന്നും എതിരാളികള്‍ക്ക് പോലും ഇതില്‍ സംശയമില്ലെന്നും സ്വരാജ് പറഞ്ഞു. തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇങ്ങനെ അനര്‍ഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്. കനത്ത പരാജയങ്ങളുടെ ഇരുട്ടില്‍ നിന്നും മഹാവിജയത്തിന്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയര്‍ന്നിട്ടുമുണ്ടെന്നും എം സ്വരാജ് കുറിച്ചു. (m swaraj on ldf defeat in kerala assembly election 2026)

നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളോ കേരളത്തിന്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടര്‍മാര്‍ കണക്കാക്കിയില്ലെന്നാണ് തോന്നുന്നതെന്നും എം സ്വരാജ് പറഞ്ഞു. ‘രണ്ടു തവണ ഇവര്‍ ഭരിച്ചല്ലോ ഇനി ഒരു തവണ അവര്‍ ഭരിക്കട്ടെ ‘ എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം. പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം . എന്നാല്‍ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിന്റെ ചെറിയ കുറവുകള്‍ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങള്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല.യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താന്‍ ഇടതുപക്ഷം തയ്യാറാവുമെന്നും എം സ്വരാജ് പറഞ്ഞു.കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

അനര്‍ഹമായ ഒരു പരാജയം.

കനത്ത പരാജയമാണ് എല്‍ഡിഎഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി.

എല്‍ ഡി എഫ് പരാജയപ്പെടാന്‍ പാടില്ലായിരുന്നു. എല്‍ ഡി എഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് .
എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇത് അനര്‍ഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ല .

നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളോ കേരളത്തിന്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടര്‍മാര്‍ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്.
‘രണ്ടു തവണ ഇവര്‍ ഭരിച്ചല്ലോ ഇനി ഒരു തവണ അവര്‍ ഭരിക്കട്ടെ ‘
എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം .
പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം .

എന്നാല്‍ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിന്റെ ചെറിയ കുറവുകള്‍ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങള്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല.
യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താന്‍ ഇടതുപക്ഷം തയ്യാറാവും .

തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇങ്ങനെ അനര്‍ഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്.
കനത്ത പരാജയങ്ങളുടെ ഇരുട്ടില്‍ നിന്നും മഹാവിജയത്തിന്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയര്‍ന്നിട്ടുമുണ്ട് .
തുടര്‍ന്നും നാടിനും ജനങ്ങള്‍ക്കുമായി ഉറച്ചു നില്‍ക്കും. പോരാടും.
തോല്‍വിയില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കും.
ആയിരം ശരികള്‍ക്കിടയില്‍ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ആര്‍ജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കും. തിരികെയെത്തും കൊടുങ്കാറ്റു പോലെ.
തീര്‍ച്ച.