Headlines

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കൂട്ടരാജി; നിതിന്‍ രാജിന്റെ വീട്ടിലെത്തി സഹപാഠികള്‍

വിവാദങ്ങള്‍ക്കിടെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കൂട്ടരാജി. ഓര്‍ത്തോഡോന്റിക്‌സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നല്‍കി.
അധ്യാപകര്‍ ഉള്‍പ്പടെ ഏഴ് പേരാണ് രാജിക്കത്ത് നല്‍കിയത്. ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് നല്‍കിയതോടെ ഡിപ്പാര്‍ട്‌മെന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. രാജിക്കത്ത് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ല.

ഓര്‍ത്തോഡോന്റിക്‌സ് വകുപ്പ് മേധാവി ഡോ ഹാഷിം അലി ഇന്ന് രാജി വച്ചിരുന്നു. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയ അധ്യാപകനാണ് രാജി വച്ചത്.

അതിനിടെ, സഹപാഠികള്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി. തിരുവനന്തപുരത്തെ വീട്ടില്‍ വൈകാരിക രംഗങ്ങള്‍ അതിവൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. അലറിക്കരഞ്ഞ നിതിന്റെ അമ്മയെ സഹപാഠികള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അന്വേഷണത്തില്‍ തൃപ്തരല്ലെന്നും നിതിന്‍ രാജിന്റെ കുടുംബം വ്യക്തമാക്കി.
കോടതിയില്‍ പോകാനുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് അതിന്റെ ഭാഗം. ഓഫീസ് റൂമില്‍ എന്താണ് സംഭവിച്ചതെന്ന് പുറം ലോകം അറിയണം. സിസിടിവി ദൃശ്യങ്ങളിലെ സംഭാഷണം കൂടെ പുറത്ത് വരണം. നിതിനെ അധ്യാപകര്‍ വിചാരണ ചെയ്തു. പെട്ടെന്നുള്ള മരണത്തിന്റെ കാരണവും അതാണ് – കുടുംബം ആരോപിച്ചു.