അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. അനാട്ടമി വിഭാഗം മേധാവി ഡോക്ടർ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകരുടെ ഭാഗത്ത് നിന്ന് നിതിൻ രാജ് അധിക്ഷേപം നേരിട്ടിരുന്നുവെന്നാണ് വിദ്യാർഥിയുടെ കുടുംബത്തിന്റെ ആരോപണം. ജാതി അധിക്ഷേപവും നിതിൻ നേരിട്ടിരുന്നു, ഇതിന്റെ ഭാഗമായാണ് അന്വേഷണ വിധേയമായി അധ്യാപകരെ സസ്‌പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. കോളജിന്റെ ഒരു അന്വേഷണ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി തുടർന്നുള്ള അന്വേഷണം നടത്തുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
അതേസമയം ഇന്ന് അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് നിതിന്റെ മരണം. ഇന്നലെ കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടെത്തിയത്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ മെറിറ്റ് സീറ്റിൽ ആണ് ഈ വർഷം അഡ്മിഷൻ എടുത്തത്. പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകനാണ് നിതിൻ.







