കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ തന്നെ തടഞ്ഞതിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. പരാജയം മുന്നിൽ കണ്ടുള്ള പരിഭ്രാന്തിയാണ് ഇന്ന് കണ്ടത്. ക്യാമ്പസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണം.
വിദ്യാർത്ഥികളെ ഞാൻ കാണരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്ഐ ആക്രമണം. തൃക്കരിപ്പൂരിൽ ഫാസിസ്റ്റ് നടപടിയാണ് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. തൃക്കരിപ്പൂരിൽ എല്ലാവർക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യം വേണം.
വ്യപകമായി കള്ളവോട്ടിനും കോപ്പുകൂട്ടുന്നുണ്ട്. രമേഷ് പിഷാരടിയെ തടഞ്ഞത് മൂത്ത ഫാസിസ്റ്റ് ആണെങ്കിൽ തന്നെ തടഞ്ഞത് ഇളയ ഫാസിസ്റ്റാണെന്നും സന്ദീപ് വാര്യർ വിമർശിച്ചു. വോട്ട് ചോദിക്കാനായി കോളേജ് കാമ്പസിൽ പ്രവേശിച്ച സന്ദീപിനെ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നവെന്നാണ് ആരോപണം.
സംഭവത്തിൽ സന്ദീപ് വാര്യർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. എല്ലാവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ കൂടെയുണ്ടായിരുന്ന പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നിൽ എസ്എഫ്ഐ പ്രവർത്തകരാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.








