കോഴിക്കോട്: ഇന്‍ഡ്യാ സഖ്യത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ ആർജെഡിയുടെ നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. ആര്‍ജെഡി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ തേജസ്വി യാദവ് ആര്‍ജെഡി ഉള്‍പ്പെട്ട എല്‍ഡിഎഫിനുവേണ്ടി പ്രചാരണം നടത്താനാണ് കേരളത്തിലെത്തുന്നത്. തേജസ്വി മൂന്നുദിവസം കേരളത്തില്‍ ക്യാംപ് ചെയ്താണ് പ്രചാരണം നടത്തുക. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി തേജസ്വി എത്തുമെന്ന് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ അറിയിച്ചു.തേജസ്വി യാദവ് മാര്‍ച്ച് 31-നാണ് കേരളത്തിലെത്തുക. 31-ന് വൈകീട്ട് ഏഴുമണിക്ക് പൊന്നാനി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എം കെ സക്കീറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ സംസാരിക്കും. ഏപ്രില്‍ ഒന്നിന് വൈകീട്ട് പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്റെ പ്രചാരണ യോഗത്തിലും ശേഷം വടകര മണ്ഡലത്തില്‍ ഓര്‍ക്കാട്ടേരിയില്‍ എം കെ ഭാസ്കരന്റെ പ്രചാരണ യോഗത്തിലും ആറരയ്ക്ക് പാനൂരില്‍ പി കെ പ്രവീണിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കും.ഏപ്രില്‍ രണ്ടിന് രാവിലെ 11 മണിക്ക് ബേപ്പൂരിലെ കുണ്ടായിത്തോടില്‍ പി എ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് റാലിയിലും വൈകീട്ട് നാലുമണിക്ക് കല്‍പ്പറ്റ മണ്ഡലത്തില്‍ പി കെ അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലും ആറരയ്ക്ക് തിരുവമ്പാടി മണ്ഡലത്തില്‍ മുക്കത്ത് ലിന്റോ ജോസഫിന്റെ പര്യടനത്തിലും തേജസ്വി പങ്കെടുക്കുമെന്ന് ശ്രെയാംസ് കുമാര്‍ അറിയിച്ചു. കേരളത്തില്‍ ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.
തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്; മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും






