കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസിന് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന ആവശ്യവുമായി പോസ്റ്റർ പ്രതിഷേധം. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിദ്യ ബാലകൃഷ്ണന്റെ പേര് സജീവ ചർച്ചയായതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.എൽഡിഎഫിനായി എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനാണ് ഇത്തവണയും മണ്ഡലത്തിൽ മത്സരിക്കുന്നത്. ശശീന്ദ്രനെ ജയിപ്പിക്കാൻ എലത്തൂരിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട എന്നാണ് പോസ്റ്ററിലെ ആവശ്യം. ശശീന്ദ്രനെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയവരെ തിരിച്ചറിയുക, മികച്ച സ്ഥാനാർത്ഥികളെ നിർത്തിയാൽ യുഡിഎഫ് ജയിക്കും എന്നിങ്ങനെയാണ് പോസ്റ്ററിൽ പറയുന്നത്. എലത്തൂരുകാരനായ നിജേഷ് അരവിന്ദന്റെ പേര് മണ്ഡലത്തിൽ നേരത്തെ ചർച്ചയിൽ ഉണ്ടായിരുന്നെങ്കിലും വനിതാ സ്ഥാനാർത്ഥി എന്ന നിലയിൽ വിദ്യ ബാലകൃഷ്ണനാണ് കൂടുതൽ സാധ്യത.
അതേസമയം എൻസിപിയിലും തർക്കം രൂക്ഷമാണ്. എ കെ ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഒരുവിഭാഗം വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശശീന്ദ്രൻ മണ്ഡലം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പ്രതിഷേധങ്ങൾക്കിടെ എലത്തൂരിൽ എ കെ ശശീന്ദ്രൻ തന്നെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.







