പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ നടപടിക്ക് ആരോഗ്യ വകുപ്പ്.സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിന് എതിരെ നടപടി ഉണ്ടാകും. നോട്ടീസ് പതിച്ചത് ഗുരുതര അച്ചടക്കലംഘനമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടി. റിപ്പോർട്ട് ഇന്ന് തന്നെ നൽകണമെന്നാണ് DMEയ്ക്ക് നൽകിയിരിക്കുന്ന നിർദേശം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയാണ് ഡോക്ടർ ശിവപ്രസാദ്.
ഒരാഴ്ച മുമ്പാണ് സർജറി ഒ പിയ്ക്ക് സമീപമുള്ള വാതിലിൽ ഡോക്ടർ ശിവപ്രസാദ് നോട്ടീസ് പതിച്ചത്. ട്വൻ്റിഫോർ വാർത്ത നൽകിയതിന് പിന്നാലെ സെക്യൂരിറ്റി ജീവനക്കാരെ എത്തി നോട്ടീസ് മാറ്റിയിരുന്നു. കഴിഞ്ഞവർഷം സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് അച്ചടക്ക നടപടി നേരിട്ട ആളാണ് ശിവപ്രസാദ് എന്ന് മന്ത്രി വീണാ ജോർജ് ഇന്നലെ പറഞ്ഞിരുന്നു. കോന്നി മെഡിക്കൽ കോളജിന്റെ ദുരവസ്ഥ ഡോക്ടർ തുറന്നു പറയുകയായിരുന്നു. വേണ്ടത്ര ഉപകരണങ്ങളുടെ അപര്യാപ്തത ജീവഹാനി വരെ വരുത്താം. സുസജ്ജമായ തീവ്രപരിചരണ വിഭാഗമില്ല. പരിശീലനം ലഭിച്ച വേണ്ടത്ര ജീവനക്കാരില്ല. വൈകിട്ട് അഞ്ചുമണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നോട്ടീസിൽ പറയുന്നു.







