Headlines

പശ്ചിമേഷ്യൻ സംഘർഷം, ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം, സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നു; എസ്.ജയശങ്കർ

പശ്ചിമേഷ്യൻ സംഘർഷത്തിലെ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിനിടെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തെ ഊർജ സുരക്ഷയ്ക്കുമാണ് സർക്കാർ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് കേന്ദ്രസർക്കാർ നിലപാട്, സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. പ്രസ്താവനക്കിടെ രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. ഇന്ത്യക്കാരുടെ സാഹചര്യത്തിൽ സമിതി ആശങ്ക രേഖപ്പെടുത്തി. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷ വേണമെന്നും സാമ്പത്തിക വാണിജ്യ സാഹചര്യങ്ങളെ ബാധിക്കരുതെന്നും നിലപാടെടുത്തുവെന്നും എസ് ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു.

സംഘർഷം നിലനിൽക്കുന്നതിനാൽ ഈ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കടക്കം സുരക്ഷ നിർദേശം നൽകി. ഒരു കോടി ഇന്ത്യൻ പൗരന്മാർ ഗൾഫ് മേഖലയിലുണ്ട്. എണ്ണ വിതരണത്തിലേതടക്കം തടസങ്ങൾ നിലവിലുണ്ട്. ക്രൂഡ് ഓയിൽ പ്രതിസന്ധിയിൽ ജാഗ്രത നൽകി. 2 ഇന്ത്യൻ നാവികർ മരിച്ചു. ഒരാളെ കുറിച്ച് ഇപ്പോഴും വിവരമില്ല. സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണ്.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിരന്തരം നിർദേശം നൽകുന്നു. അവിടെ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ ഇടപെടൽ നടത്തി. അർമേനിയ വഴി വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. പ്രധാനമന്ത്രി പല രാഷ്ട്ര നേതാക്കളുമായും സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി. എല്ലാ എംബസികളും ജാഗ്രതയിലാണ്. ഇറാൻ കപ്പൽ സുരക്ഷിതമായി ഡോക്ക് ചെയ്യിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെന്നും എല്ലായിടത്തും കൺട്രോൾ റൂമുകൾ തുറന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.