നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് കൊല്ലം എംഎൽഎ എം മുകേഷ്. ചാൻസ് ചോദിച്ച് ഞാൻ എങ്ങും പോയിട്ടില്ല. ഇറങ്ങി പോകുമ്പോൾ അഭിമാനത്തോട് കൂടി പോകും. എസ് ജയമോഹൻ വിജയിക്കും.കൊല്ലത്തെ വികസനത്തിന് ജനം വോട്ട് ചെയ്യും. തന്നെ കൊല്ലത്ത് സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ പരിഭവമില്ല. വീണ്ടും മൽത്സരിക്കണമെന്ന ആഗ്രഹം എവിടെയും പ്രകടിപ്പിച്ചിട്ടില്ല. എസ്.ജയമോഹൻ വമ്പിച്ച ഭൂരീ പക്ഷത്തിൽ വിജയിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ തിരിച്ചടി ഉണ്ടായിട്ടും കൊല്ലം മണ്ഡലത്തിൽ പതിനായിരം വോട്ട് കൂടി. വീണ്ടും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്നും എം മുകേഷ് വ്യക്തമാക്കി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ എം മുകേഷിന് ഇത്തവണ സീറ്റില്ല. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് ധാരണയായത്.
മുകേഷിന് പകരം കൊല്ലത്ത് എസ് ജയമോഹനെ മത്സരിപ്പിക്കാനാണ് നീക്കം. ജില്ലയിൽ മൂന്ന് സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയേറ്റിൽ തീരുമാനമായി. കൊല്ലം മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും മുകേഷാണ് എംഎൽഎ. മുകേഷിനെതിരെ ഉയർന്ന വിവാദങ്ങൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് നൽകാത്തതെന്നാണ് വിവരം.






