Headlines

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; സ്വര്‍ണ സംഭാവനയില്‍ അന്വേഷണം; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠാ ക്രമക്കേടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സംഭാവന നല്‍കിയ സ്വര്‍ണത്തെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ കൂടുതല്‍ സിനിമാ മേഖലയിലുള്ളവരുടെ മൊഴിയെടുപ്പ് ഉടനെയുണ്ടാകും. (Suresh Gopi’s statement recorded)
ഇന്നലെയാണ് സുരേഷ്‌ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ അളവ്, അതുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ചോദിച്ചത്. എന്നാല്‍ സ്വര്‍ണത്തിന്റെ സംഭാവനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ഇല്ല എന്നുള്ള മൊഴിയാണ് സുരേഷ് ഗോപി നല്‍കിയത് എന്നാണ് അറിയുന്നത്. കൂടുതല്‍ താരങ്ങളോട് പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംഭാവന നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും സുരേഷ് ഗോപി മൊഴി നല്‍കിയതായും സൂചനയുണ്ട്.

27 പേരാണ് സ്വര്‍ണം സംഭാവന ചെയ്തതെന്നാണ് വിജിലന്‍സിന്റെ കണക്ക്. അതില്‍ 20 പേരുടെ മൊഴിയും രേഖപ്പെടുത്തി. ഇനി ഏഴ് പേരുടെ മൊഴി രേഖപ്പെടുത്താനുണ്ട്. ഇതില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ഉണ്ട്. ഈ ആഴ്ച തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. നിവലില്‍ ലഭിച്ചിരിക്കുന്ന മൊഴി പ്രകാരം 27 പേരല്ല, അതില്‍ കൂടുതല്‍ പേര്‍ സംഭാവന നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.