Headlines

‘ഇടത് സർക്കാരിന്റെ മദ്യ നയത്തെ തീരുമാനം ബാധിക്കില്ല, മദ്യ വർജനമാണ് സർക്കാർ നയം’; ബാറുകളുടെ സമയമാറ്റത്തിൽ മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ പത്തു മുതൽ രാത്രി 12വരെയാക്കി വിജ്ഞാപനമിറക്കിയതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എംബി രാജേഷ്. ടൂറിസമാണ് പ്രധാന ലക്ഷ്യം. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി കൂടി പരിഗണിച്ചാണ് തീരുമാനം. ലൈസൻസ് ഫീസ് ഏറ്റവും കൂടുതൽ ഈടാക്കുന്നത് കേരളത്തിലാണ്.ഒരേ ഫീസാണ് കേരളത്തിൽ എല്ലാ ബാറുകൾക്കും ഈടാക്കുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് 5 ലക്ഷം രൂപ കൂടുതൽ അടച്ചാൽ 3 മണി വരെ പ്രവർത്തിക്കാം. പ്രതിപക്ഷത്തിന് സമയം ഏകീകരിക്കലിൽ അനുകൂല നിലപാടായിരുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോള്‍ കൂടുതൽ കാര്യങ്ങള്‍ പറയുന്നില്ല. ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കിൽ ഒക്ടോബറിൽ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഡീലെന്ന കത്തോലിക്കാ സഭ ആരോപണം സർക്കാരിനെ കുറിച്ചായിരിക്കില്ല.കേരളത്തിൽ ആകെയുള്ളത് 1379 മദ്യശാലകൾ മാത്രം. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതിനേക്കാൾ ഉണ്ട്.

ഇവിടെ മാത്രം എന്തോ പ്രശ്നം എന്ന് അവതരിപ്പിക്കുന്നത് ശരിയല്ല. ഇടത് സർക്കാരിന്റെ മദ്യ നയത്തെ തീരുമാനം ബാധിക്കില്ല.മദ്യ വർജ്ജനമാണ് സർക്കാരിന്റെ നയം.മദ്യ വർജ്ജന സമിതിയുൾപ്പെടെ ബോധവൽക്കരണം നടത്തുന്നുണ്ടല്ലോ.വ്യക്തികൾ മദ്യം വേണ്ട എന്ന് വെക്കുകയാണ് വേണ്ടത്.ഒരു മണിക്കൂർ നേരത്തെ അടച്ചത് കൊണ്ട് ആരെങ്കിലും മദ്യം വേണ്ടെന്ന് വെക്കുമോ.പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പും കാപട്യവുമെന്നും മന്ത്രി വിമർശിച്ചു.

വിവാദമുണ്ടാകില്ല എന്ന സൂചന കിട്ടിയപ്പോഴാണ് തീരുമാനം എടുത്തത്.എൽ ഡി എഫിൽ ചർച്ച ചെയ്യേണ്ടവരോട് ചർച്ച ചെയ്തിട്ടുണ്ട്. ഉത്തരവ് ഇറങ്ങിയത് പത്രവാർത്തകളിലൂടെ അറിഞ്ഞു എന്ന എൽ ഡി എഫ് കൺവീനരുടെ പ്രതികരണം. അദ്ദേഹം പറഞ്ഞത് ഉത്തരവിന്റെ കാര്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.