Headlines

ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്; SIT പോറ്റിയെ കുറിച്ച് ചോദിച്ചു, അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ രണ്ടര മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എസ്ഐടി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാകാര്യങ്ങൾക്കും കൃത്യമായി മറുപടി നൽകിയിട്ടുണ്ട്.ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.ഇന്നലെ ഉപ്പളയിൽ നടന്ന മീറ്റിങ്ങിന് ശേഷമാണ് തിരുവന്തപുരത്തേക്ക് വന്നത്. ഇവിടെ എത്തിയപ്പോഴാണ് എസ്ഐടിയുടെ നേത്യത്വത്തിൽ ചില കാര്യങ്ങൾ അറിയാനുണ്ടെന്ന് ആവശ്യപ്പെട്ടത് അതനുസരിച്ച് രാവിലെയാണ് ഓഫീസിൽ എത്തിയത്. താൻ പറഞ്ഞ മറുപടികളിൽ അവ്യക്തതയുണ്ടോയെന്ന് തീരുമാനിക്കേണ്ടത് എസ്ഐടി ഉദ്യോഗസ്ഥരാണ് അടൂർ പ്രകാശ് പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെല്ലാം എസ്ഐടി ചോദിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചില്ലെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോൺ വിവരങ്ങളിൽ നിന്നും നിരന്തരം പോറ്റിയുമായി ബന്ധപ്പെട്ട ഉന്നതരുടെ വിവരങ്ങൾ എസ്ഐടി ശേഖരിച്ചിരുന്നു. ഈ വിവരങ്ങൾ ഹൈകോടതിയെ അറിയിച്ച ശേഷമാണ്എസ്ഐടിയുടെ പുതിയ നീക്കം. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയതിന്റെയും സമ്മാനങ്ങൾ സ്വീകരിച്ചതിന്റെയും ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നിരുന്നു. ഇക്കാര്യമുൾപ്പെടെ അടൂർ പ്രകാശിൽ നിന്ന് എസ്ഐടി ചോദിച്ചറിഞ്ഞു.

ഒരേസമയം അടൂർ പ്രകാശിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുന്ന നീക്കമാണ് എസ്ഐടി നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലും പിന്നീട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു എത്തിച്ചുമായിരുന്നു ചോദ്യം ചെയ്തത്. സ്വർണ്ണക്കൊള്ളയിൽ
എസ്ഐടി ചോദ്യം ചെയ്യുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്. രാഷ്ട്രീയ
പ്രേരിത നീക്കമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.