അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീല്‍ നാഗു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നില്ല, എന്താണിത്ര തിടുക്കം – സുപ്രീംകോടതി ചോദിച്ചു. (Ayodhya Ram temple ‘fund theft’)
അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരാമര്‍ശം. സിബിഐ നേതൃത്വത്തിലുള്ള മള്‍ട്ടി-ഡിസിപ്ലിനറി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും മറ്റ് നിയമവിരുദ്ധ കാര്യങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.അതിനിടെ, സംഭാവന കൊള്ളയില്‍ ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനും ചമ്പത് റായിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചമ്പത് റായുടെ വിശദമായ മൊഴിയെടുത്തത്. ട്രസ്റ്റ് അംഗമായിരുന്ന അനില്‍ മിശ്ര ട്രസ്റ്റുമായി ബന്ധമുള്ള ഗോപാല്‍ റാവു എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ബാങ്ക് ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. അറസ്റ്റിലായ എട്ട് പ്രതികളുടെ വീടുകള്‍ അടക്കം പത്തിടങ്ങളില്‍ പ്രത്യേക പൊലീസ് റെയ്ഡ് നടത്തി. കരാര്‍ രേഖകള്‍ പാസ്ബുക്കുകള്‍ ആഭരണം വാങ്ങിയ ബില്ലുകള്‍ എന്നിവ കണ്ടെത്തിയതായാണ് വിവരം.
ആരെയും സംരക്ഷിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് മേധാവി അലോക് കുമാര്‍ പറഞ്ഞു. അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭാവനക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി. സംഭാവന ക്രമക്കേട് സംബന്ധിച്ച് ട്രസ്റ്റിന് നേരത്തെ അറിവുണ്ടായിരുന്നതായി ആണ് വിവരം. അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിയെ വീണ്ടും ചോദ്യം ചെയ്തു. ട്രസ്റ്റ് അംഗങ്ങളെയും കൂടുതല്‍ ജീവനക്കാരെയും ചോദ്യം ചെയ്യും.









