Headlines

‘മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന ഒരു തലമുറയെയാണ് മുസ്ലീം സമൂഹം വളര്‍ത്തുന്നത്’; വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി പിസി ജോര്‍ജ്

വീണ്ടും വിവാദ പരാമര്‍ശവുമായി പി സി ജോര്‍ജ്. കേരളത്തില്‍ മുസ്ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് പി സി ജോര്‍ജ്. അത്തരത്തില്‍ കേരളം മാറുന്നത് ഗുണകരമല്ലെന്നും രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ടെന്നും പിസി ജോര്‍ജ് പൊതുവേദിയില്‍ പറഞ്ഞു. രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസ്ലീമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. ദൈവവിശ്വാസമില്ലെന്ന് പറഞ്ഞ് നടന്നിരുന്ന നെഹ്‌റു വീട്ടില്‍ അഞ്ച് നേരവും നിസ്‌കരിച്ചുവെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയും ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നതെല്ലാം തെറ്റാണെന്നും രണ്ടുകൂട്ടരും രാജ്യദ്രോഹികളെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇടുക്കി തൊടുപുഴയില്‍ എച്ച് ആര്‍ ബി എസ് സംഘടിപ്പിച്ച അടിയന്തരാവസ്ഥക്കാലത്ത് പീഡനം അനുഭവിച്ചവര്‍ക്ക് ആദരവര്‍പ്പിക്കുന്ന പരിപാടിയിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെയാണ് മുസ്ലീം സമൂഹം വളര്‍ത്തിക്കൊണ്ട് വരുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു.

ക്രിക്കറ്റ് കളിയില്‍ പാകിസ്താന്റെ വിക്കറ്റ് വിക്കറ്റ് പോകുമ്പോള്‍ അള്ളാഹു അക്ബര്‍ എന്ന് കരച്ചിലാണ് ചിലര്‍ നടത്തുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. താന്‍ പറഞ്ഞതിനെതിരെ പിണറായി കേസ് എടുത്താലും കുഴപ്പമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.അതേസമയം പിസി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കി. തൊടുപുഴ പോലീസിലാണ് പരാതി നല്‍കിയത്.