കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; ഫർമാനെതിരെ കേസെടുക്കാൻ കമ്മീഷൻ നിർദേശിച്ചെന്ന് പരാതിക്കാരൻ പ്രഥം ദുബെ

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹ വിവാദത്തിൽ പട്ടിക ജാതി പട്ടിക വർഗ കമ്മീഷനിലെ ഹിയറിംഗ് പൂർത്തിയായി. മധ്യപ്രദേശ് , കേരള പൊലീസ് സേനകളുടെ നടപടികളിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. കുറ്റാരോപിതനായ ഫർമാനെതിരെ പോക്‌സോ, പട്ടികവർഗ അതിക്രമ നിരോധന പ്രകാരം കേസെടുക്കാൻ കമ്മീഷൻ നിർദേശിച്ചെന്ന് പരാതിക്കാരൻ പ്രഥം ദുബെ പറഞ്ഞു.

കുംഭമേള വൈറൽ താരത്തിന്റെ വിവാഹ വിവാദത്തിൽ കേരള ഡിജിപി പ്രതിനിധിയായി തിരുവനന്തപുരം റേഞ്ച് DIG ഹിമേന്ദ്രനാഥ് ഐപിഎസ് പട്ടികവർഗ കമ്മീഷന് മുന്നിൽ ഹാജരായി. കേരള പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ നിർദേശത്തിന്റെയോ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമെന്നാണ് കേരളം വ്യക്തമാക്കിയിരിക്കുന്നത് എന്ന് പരാതിക്കാരൻ പ്രഥം ദുബെ പറയുന്നു.

പോക്സോ, പട്ടികവർഗ അതിക്രമ നിരോധന പ്രകാരം കേസെടുക്കാൻ കമ്മിഷൻ മധ്യപ്രദേശ് പൊലീസിനോട് നിർദേശിച്ചെന്ന് പരാതിക്കാരൻ പ്രഥം ദുബെ പറഞ്ഞു. ഫർമാന്റെ അറസ്റ്റിലേക്ക് നീങ്ങാനാണ് മധ്യപ്രദേശ് പൊലീസിനെ നൽകിയിരിക്കുന്ന നിർദേശം. അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ആരാഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ വ്യക്തമാക്കി. അതേസമയം, തന്നെയും മകളെയും ഫർമാൻ തെറ്റിദ്ധരിപ്പിച്ചു എന്നാണ് വൈറൽ താരത്തിന്റെ പിതാവ് പറയുന്നത്.