സിൽവർലൈൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജനകീയ സമിതി. ഏഴ് വർഷത്തോളമായി തുടരുന്ന ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യം. അടുത്ത ക്യാബിനറ്റിൽ പരിഗണിക്കും എന്ന് മുഖ്യന്ത്രി ഉറപ്പുനൽകിയതായി ജനകീയ സമരസമിതി അറിയിച്ചു. സമരസമിതിക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ കക്ഷികളും നേതാക്കളുമാണ് ഇപ്പോൾ ഭരണത്തിൽ ഉള്ളത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കിയ മുഖ്യമന്ത്രി പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്നാണ് ജനകീയ സമിതി കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ജനങ്ങളെ ദ്രോഹിച്ച് ഒരു വൻകിട പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ സമരസമിതി ജനങ്ങൾക്കിടയിൽ പ്രചരണം നടത്തിയിരുന്നതായി ജനകീയ സമിതി കത്തിൽ പറയുന്നു. ശക്തമായ പ്രതിഷേധത്തിൽ പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിൻവലിക്കുക എന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിഞ്ഞ സർക്കാർ തയ്യാറായില്ലെന്ന് കത്തിൽ പറയുന്നു.സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റി കാരണം ഇപ്പോഴും നിരവധിപേർ വലയുകയാണ്. സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഭൂമിയുടെ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമിയുടെ വില കുത്തനെ ഇടിച്ചു താഴ്ത്തിയെന്നും ആക്ഷേപമുയർന്നിരുന്നു.







