കൊളംബോ: കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിലെ ടോസിനായി പിച്ചിലെത്തിയപ്പോള്‍ പരസ്പരം കണ്ണില്‍പോലും നോക്കാതെ അകലം പാലിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗയും. ടോസിന് മുമ്പും ശേഷവും ഇരു ക്യാപ്റ്റൻമാരും ഹസ്തദാനത്തിന് തയാറായില്ല. മത്സരത്തില്‍ സൂര്യകുമാര്‍ യാജവ് ടോസിട്ടപ്പോള്‍ ഹെഡ്സ് വിളച്ച സല്‍മാന്‍ അലി ആഗ ടോസ് ജയിച്ചു. ടോസ് നേടിയ സൽമാൻ ആഗ ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. ടോസ് നേടിയശേഷം ബ്രോഡ്കാസ്റ്ററോടു സംസാരിച്ച ശേഷം സൽമാൻ ആഗ ഹസ്തദാനത്തിന് കാത്തുനിൽക്കാതെ നടന്നുനീങ്ങി. സൂര്യകുമാറും ഹസ്തദാനത്തിന് താൽപ്പര്യം കാട്ടിയില്ല.മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ഹസ്തദാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് സൂര്യകുമാർ പ്രതികരിച്ചിരുന്നില്ല. 24 മണിക്കൂർ കാത്തിരിക്കൂ എന്നായിരുന്നു ഇന്നലെ സൂര്യകുമാര്‍ നല്‍കിയ മറുപടി. അതേസമയം, കളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഹസ്തദാനത്തിന്‍റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണെന്നും സൽമാൻ ആഗ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലാണ് ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുള്ള ഹസ്തദാന വിലക്ക് തുടങ്ങിയത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെയും തുടര്‍ന്ന് ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’ന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള എല്ലാ കായിക മര്യാദകളും ഒഴിവാക്കാൻ ഇന്ത്യൻ ടീം തീരുമാനിക്കുകയായിരുന്നു. ദുബായിൽ നടന്ന മത്സരത്തിന് ശേഷം പാക് താരങ്ങൾ ഹസ്തദാനത്തിനായി എത്തിയപ്പോൾ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചതും ഡ്രെസ്സിംഗ് റൂം അടച്ചതും വലിയ വിവാദമായിരുന്നു.






