Headlines

ഭരണത്തണലിൽ രക്ഷപ്പെട്ട കേസുകളിൽ കുടുങ്ങും; 15 എസ്എഫ്ഐ നേതാക്കളെ തൂക്കാൻ പൊലീസ്, കൂടുതൽ‌ അറസ്റ്റുണ്ടാകും

തിരുവനന്തപുരം ∙ പൊതുമുതൽ നശിപ്പിച്ച കേസിലുൾപ്പെടുകയും മുൻസർക്കാരിന്റെ കാലത്ത് ഭരണസ്വാധീനത്തിൽ രക്ഷപ്പെടുകയും ചെയ്ത എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി കടുപ്പിക്കാൻ പൊലീസ് തീരുമാനം. ഈ മാസം 2ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിൽ പൊലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടാനും ഇവർക്കെതിരെ മുൻസർക്കാരിന്റെ കാലത്ത് എടുത്ത പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള മറ്റു കേസുകളിൽക്കൂടി അറസ്റ്റ് രേഖപ്പെടുത്താനും നടപടിയാരംഭിച്ചു.തിരുവനന്തപുരം ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ (ക്രമസമാധാനം) നേതൃത്വത്തിൽ ഇതിനായി ടീം രൂപീകരിച്ചു. എസ്എഫ്ഐയിലെ 15 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെത്തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊലീസ് തിരിച്ചു. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. മുൻസർക്കാരിന്റെ കാലത്ത് ഗവർണർക്കെതിരെ നടത്തിയ സമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ച സംഭവങ്ങളിൽ എസ്എഫ്ഐക്കാർ പ്രതികളായെങ്കിലും നടപടിയെടുത്തിരുന്നില്ല. ഈ മാസം സെക്രട്ടേറിയറ്റിലേക്കു നടന്ന പ്രകടനത്തിലുണ്ടായ സംഘർഷത്തിലും ഇവർ ഭാഗമായിരുന്നു.പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളിൽ പ്രതികളായിട്ടും നടപടിയില്ലാത്ത സ്ഥിതി ഇനിയുണ്ടാവരുതെന്നാണു പൊലീസിന്റെ തീരുമാനം. സെക്രട്ടേറിയറ്റ് മാർച്ചിന്റെ ചിത്രങ്ങളിലൂടെ നേതാക്കളെ തിരിച്ചറിഞ്ഞാണ് നടപടിയിലേക്കു കടന്നത്. ഈ കേസിൽ അറസ്റ്റ് ചെയ്യുകയാണ് നടപടിയുടെ ആദ്യഘട്ടം. പിന്നാലെ, മുൻ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തും. ഇക്കാര്യം കോടതിയെയും അറിയിക്കും.