Headlines

മാത്തൂരിൽ വീണ്ടും പുലി; കൂട്ടിലാക്കി വനംവകുപ്പ്: കുടുങ്ങിയത് രണ്ടുവയസ്സുള്ള ആൺപുലി

കൊല്ലങ്കോട് ∙ മാത്തൂരിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിലായി. മാത്തൂർ വ്യാപാരിചള്ളയിൽ ഹരിദാസിന്റെ വീടിനു സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ രണ്ടുവയസ്സുള്ള ആൺപുലി കുടുങ്ങിയത്. പിടികൂടിയ പുലിയെ തിങ്കളാഴ്ച പുലർച്ചെ നെല്ലിയാമ്പതി തുത്തംപാറ വനമേഖലയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് തുറന്നുവിടും.
മാത്തൂരിലും കൊശവൻകോട്ടിലും വീണ്ടും പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. മാത്തൂരിൽ നേരത്തെ പുലി നായയെ പിടികൂടിയ ഹരിദാസിന്റെ വീടിനു സമീപം ക്യാമറ സ്ഥാപിച്ച് സാന്നിധ്യം ഉറപ്പാക്കിയ ശേഷമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ കൂട് സ്ഥാപിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് കാച്ചാംകുറിശ്ശി റോഡരികിലെ കുന്നിലേക്ക് കയറിപ്പോകുന്ന പുലിയെ നാട്ടുകാരിയായ സുമിത്ര രാജൻ കണ്ടിരുന്നു. കൊശവൻകോട്ടിൽ നേരത്തെ കണ്ടെത്തിയ പുലിയെയും കൂടുവച്ച് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് മാത്തൂർ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്.

കഴിഞ്ഞ മാസം മാത്തൂരിൽ ഷൺമുഖന്റെയും ഹരിദാസിന്റെയും വീടിനു മുന്നിൽനിന്ന് നായയെ പുലി പിടികൂടിയിരുന്നു. ജനവാസമേഖലകളോട് ചേർന്ന് പുലിയുടെ സാന്നിധ്യം ആവർത്തിച്ച സാഹചര്യത്തിൽ മാത്തൂരിലെ പുലിയും കൂട്ടിലായതോടെ പ്രദേശത്തെ ഭീതി ഒഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്.