മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92,47,48,000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പരമോന്നത നേതാവും ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് 92,47,48,000 രൂപ പാരിതോഷികം വരെ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് ഔദ്യോഗിക പേജിലാണ് ഖമനയി ഉള്‍പ്പെടെയുള്ള ആറ് പേരുടെ പേരും ചിത്രങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റ് വന്നിരിക്കുന്നത്. ഇവര്‍ ഇറാനിയന്‍ ഭീകരവാദി നേതാക്കളെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അമേരിക്ക ഇവരെ സംബന്ധിച്ച വിവരങ്ങള്‍ തേടിയിരിക്കുന്നത്. (US offers $10-million reward for info on Mojtaba Khamenei)ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി, പരമോന്നത നേതാവിന്റെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗര്‍ ഹെജാസി, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, മന്ത്രി എസ്‌കാന്‍ഡര്‍ മൊമേനി, മന്ത്രി ഇസ്മയില്‍ ഖത്തീബ്, ഐആര്‍ഡിജി കമാന്‍ഡര്‍, മിലിറ്ററി ഓഫിസ് ചീഫ്, പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്, ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി എന്നിവരുടെ വിവരങ്ങളാണ് അമേരിക്ക തേടിയിരിക്കുന്നത്. മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വധം ലോകത്താകെ സൃഷ്ടിച്ച കനത്ത ആഘാതങ്ങള്‍ മാറുംമുന്‍പാണ് അമേരിക്കയുടെ ഈ നിര്‍ണായക പരസ്യം.അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണമുണ്ടായി. 2,500 ഓളം മറീന്‍ സൈനികരെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയക്കും. സൗദി അറേബ്യയില്‍ വിവിധയിടങ്ങളിലായി നടന്ന മിസൈല്‍ – ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ പ്രതിരോധ സേന പരാജയപ്പെടുത്തി. ഖത്തറില്‍ ചില പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. കുവൈറ്റില്‍ പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ബഹ്റൈനില്‍ 2 തവണ സൈറണ്‍ മുഴങ്ങി. യുഎഇയില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 141 ആയി. സംഘര്‍ഷബാധിത മേഖലയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ 45 പേരെ അറസ്റ്റ് ചെയ്ത് അബുദാബി പൊലീസ് അറിയിച്ചു.