ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്. കൊല്ലപ്പെട്ട ആലപ്പുഴ സ്വദേശി സാവരിയ ബസന്തിന്റെ മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റമോർട്ടം ചെയ്യും. പെൺകുട്ടിയുടെ സഹപാഠിയും പെരിന്തൽമണ്ണ സ്വദേശിയുമായ സാദറുൽ അനം നിലവിൽ ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഹരിപ്പാട് സ്വദേശി സാവരിയ ബസന്തിൻ്റെ ദേഹത്ത് വേറെയും മുറിവുകളുണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പ്രതി സാദറുൽ അനം മുമ്പും ഉപദ്രവിച്ചിരുന്നതായാണ് കുടുംബം സംശയിക്കുന്നത്. സംഭവത്തിൽ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രതി സാദറുൽ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തത്.ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ട 22 വയസുകാരി സാവരിയ ബസന്തും 23 കാരനായ പ്രതി സദാറുൽ അനമും. ഇരുവരും സുഹൃത്തുകളായിരുന്നു. തർക്കത്തിനിടെ ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം നാട്ടിൽ അറിയുന്നത്. ഇരുവർക്കുമിടയിലുണ്ടായ തർക്കമെന്തെന്നോ കൊലപാതക കാരണമോ വ്യക്തമല്ല.








