ബലാത്സംഗ-ഭ്രൂണഹത്യ കേസുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗംകൂടി കേട്ടശേഷം മാത്രമേ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാവൂ എന്നാണ് അതിജീവിതയുടെ ആവശ്യം.ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ മൂന്നാം തവണയാണ് ഹൈക്കോടതിയുടെ മുൻപിൽ എത്തുന്നത്. ഒരു തവണ അറസ്റ്റ് തടയുകയും രണ്ടാമത്തെ തവണ പരിഗണിച്ചപ്പോൾ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്. ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് അതിജീവിത റിട്ട് ഹർജി സമർപ്പിച്ചത്. സമാനതകളില്ലാത്ത സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന് അതിജീവിത പറയുന്നു. രാഹുലിന് ജാമ്യം നൽകിയാൽ തന്റെ ജീവനടക്കം പ്രശ്നം ഉണ്ടാകുമെന്ന് അതിജീവിത പറയുന്നു.അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ബലാത്സംഗ-ഭ്രൂണഹത്യ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കക്ഷി ചേരാൻ അതിജീവിത








