രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനായി അന്വേഷണം. പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനെ കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു.
എം എൽ എ വാഹനം ഉപേക്ഷിച്ച്, രാഹുൽ രക്ഷപെട്ടത് ഈ വാഹനത്തിൽ ആണെന്നും പൊലീസ് വ്യക്തമാക്കി.അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്.
അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറിൽ കയറിപ്പോകുകയായിരുന്നു.ഇവിടത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. എന്നാൽ ഇതേ കാർ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.
രാഹുലിന്റെ പാലക്കാട് കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. എന്നാൽ യുവതി എത്തിയ ദിവസത്തെ സി സി ടിവി ദൃശ്യം ലഭിച്ചിട്ടില്ല. ഇവിടെയെത്തിച്ചും പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ സി സി ടി വിയുടെ ഡി വി ആറിൽ യുവതി പറഞ്ഞ സമയത്തെ ദൃശ്യം ഉണ്ടായിരുന്നില്ല.
അപ്പാർട്ട്‌മെന്റിലെ കെയർ ടേക്കർ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് സൂചന. ഇയാളെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി ബാക്ക് അപ്പ് വീണ്ടെടുക്കാൻ കഴിയുമോ എന്ന് പൊലീസ് ശ്രമിക്കുന്നുണ്ട്.
അതേസമയം അധിക്ഷേപ പരാതിയിലെ കേസിൽ രാഹുൽ ഈശ്വറുമായി തെളിവെടുപ്പിന് സൈബർ പൊലീസ്. ലാപ്ടോപ്പ് കണ്ടെത്താൻ നീക്കം ഊർജിതമാക്കി. പൗഡിക്കോണത്തെ വീട്ടിലും,ടെക്നോപാർക്കിലും തെളിവെടുപ്പ് നടക്കും.







