സമ്പർക്ക രോഗികൾ വർധിക്കുന്നു; സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് ചികിത്സക്ക് അനുമതി

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറവിടമറിയാത്ത കേസുകളും വർധിച്ചു. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു

വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാകണം. ക്ലസ്റ്ററുകളിൽ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നു.

ഗുരുതര രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സൗകര്യത്തോടു കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാ കേന്ദ്രമായ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും പ്രവേശിപ്പിക്കണം. നിലവിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ടുതരം കൊവിഡ് ആശുപത്രികളുണ്ട്.

സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് ചികിത്സക്ക് അനുമതി നൽകി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അമ്പതിനായിരം കിടക്കകളോടു കൂടിയ കൊവിഡ് കെയർ സെന്റർ നിർമിക്കാൻ ശ്രമം തുടരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു