യുഡിഎഫ് ആശയങ്ങളുമായി യോജിക്കുന്നവരെ സഹകരിപ്പിക്കും, തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലുണ്ടാകും; പി എം എ സലാം

യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്നവരെ സഹകരിപ്പിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഇത് യുഡിഎഫിന്റെ തീരുമാനമാണ് ഒരു പാർട്ടിയും ഒറ്റക്കെടുത്തതല്ല. നിയമസഭാ തിരഞ്ഞെടുപ് സീറ്റ് നിർണയം, ഉഭയ കക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും. അധിക സീറ്റ് ആവശ്യപ്പെടുന്ന കാര്യം സാഹചര്യം നോക്കി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യും. യുഡിഎഫിലേക്ക് ആര് വന്നാലും മെച്ചമാണ്.യുഡിഎഫിന്റെ അടിത്തറയാണ് വിപുലീകരിക്കുന്നത്. ആളുകള്‍ കൂടുതലാകുന്നത് എല്ലാംകൊണ്ടും നല്ലതാണ്. ജനുവരിയില്‍ യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതില്‍ അഭൂതപൂര്‍വമായ വിജയമാണ് ലഭിച്ചത്. ഇനി ഫൈനലാണ്. മുസ്ലീംലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് യുഡിഎഫില്‍ നല്ല രീതിയിലുള്ള ചര്‍ച്ച നടക്കും. വിജയസാധ്യത മാത്രം പരിഗണിച്ച് സീറ്റുകള്‍ വെച്ചുമാറാന്‍ സാധ്യതയുണ്ടെന്നും പി എം എ സലാം വ്യക്തമാക്കി.