സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് തോമസ് കെ തോമസിനെ മാറ്റണമെന്ന് ആവശ്യം; എന്‍സിപി സംസ്ഥാന എസ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹളം

എന്‍സിപി സംസ്ഥാന എസ്‌ക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബഹളം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ തോമസിനെ മാറ്റണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണം. ബഹളം കയ്യാങ്കളിയിലേക്ക് എത്തിയതോടെ പിസി ചാക്കോ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം, ബഹളമുണ്ടായിട്ടില്ല എന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ താനും എ കെ ശശിന്ദ്രനും മത്സരിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.കൊച്ചിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന എസ്‌ക്യൂട്ടീവ് യോഗത്തിനിടെയായിരുന്നു ബഹളവും കയ്യാങ്കളിയും. എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ തോമസ് മാറണം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. തോമസ് കെ തോമസിന് പകരം പി സി ചാക്കോ അധ്യക്ഷനാകണം എന്നായിരുന്നു ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ കുട്ടാനാട്ടിലെ വോട്ട് ചോര്‍ച്ചയും നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടില്ല എന്നതും തോമസ് കെ തോമസിന്റെ പോരായമായി ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.ഇതോടെ രണ്ട് പക്ഷവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് പിസി ചാക്കോ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ തുടരുമെന്നും എകെ ശശിന്ദ്രന്‍ എലത്തൂരില്‍ നിന്ന് മത്സരിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് എ കെ ശശിന്ദ്രന്‍ പറഞ്ഞു. മത്സരിക്കുന്നതില്‍ മറ്റ് തടസങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍സിപി തീരുമാനം. എല്‍ഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് പ്രയോഗികമല്ല എന്നാണ് എന്‍സിപി യോഗത്തില്‍ ഉയര്‍ന്ന നിലപാട്.