Headlines

‘ബംഗ്ലാദേശ് ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കും, ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യർത്ഥന പരിശോധിക്കും’; വിദേശകാര്യ മന്ത്രാലയം

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അഭ്യർത്ഥന പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം. ബംഗ്ലാദേശിലെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയടക്കം ജനങ്ങളുടെ മികച്ച താൽപ്പര്യങ്ങൾക്ക്‌ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എല്ലാ പങ്കാളികളുമായും ക്രിയാത്മകമായി ഇടപഴകുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശ് കത്തുകൾ അയച്ചിരുന്നു. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണിന്റെ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.
ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഹസീനയെ വിചാരണ ചെയ്തിരുന്നു. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

എന്നാൽ കോടതി വിധി തള്ളിയ ഷെയ്ഖ് ഹസീന ഇന്ത്യ വിടില്ലെന്ന് അറിയിച്ചിരുന്നു. തനിക്കെതിരായ നടപടികൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസും അദ്ദേഹത്തോടൊപ്പമുള്ളവരും ചേർന്ന് തന്നെ ശിക്ഷിക്കാൻ നടത്തിയ ഗൂഢാലോചന ആണിതെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.

2024ലെ വിദ്യാർത്ഥി പ്രക്ഷോഭം സംബന്ധിച്ച കുറ്റകൃത്യങ്ങൾക്കാണ് ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ ഹസീനയെ വിട്ടുകിട്ടണം എന്ന് ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം.