വന്ദേഭാരത് എക്സ്‍പ്രസ് ഉദ്ഘാടനയാത്രയ്ക്കിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. എറണാകുളം -ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയ സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂൾ ഗാനം പാടുന്നു എന്ന തലക്കെട്ടോടെ ഇന്നലെ ദക്ഷിണ റെയിൽവേയുടെ എക്സ് അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് വിവാദം ഉയർന്നത്.





