Headlines

കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു, ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി’; ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. ലോകത്തുള്ള എല്ലാ രോഗങ്ങളും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർദ്ധിച്ചു. ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം കൂടി. കേരളത്തിൻ്റെ ആരോഗ്യ രംഗം അപകടാവസ്ഥയിലെന്നും അദ്ദേഹം വ്യക്തമാക്കി.

അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ചുള്ള അകറ്റാൻ പ്രമേയം കൊണ്ടുവരുമ്പോൾ കൊട്ടേഷൻ എടുത്തു എന്നാണ് പറയുന്നത്, ആരുടെ കൊട്ടേഷൻ ആണ് അമീബയുടെയോ? രാഷ്ട്രീയം പറയുന്നതിന് മര്യാദ വേണ്ടേ. 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം ഉണ്ടായി. ചികിത്സ പ്രോട്ടോക്കോൾ നൽകിയിട്ടില്ല. സർക്കാർ ഇരുട്ടിൽ തപ്പിന്നു. വിദഗ്ധ സഹായം തേടിയിട്ടില്ലെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.

10 കൊല്ലം മുമ്പുള്ള കഥ പറയുകയാണ് മന്ത്രി. ആരോഗ്യ കേരളം എല്ലാവരും കൂടി കെട്ടിപ്പടുത്തതാണ്. കേരളത്തിൽ 2016 ലാണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. വസ്തുത അതായിരിക്കെ എന്തിനാണ് 2013 ൽ ഇരുന്ന സർക്കാരിന്മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത്. ക്രിയാത്മകമായി സമീപിക്കുന്നില്ല. അതിന് പകരം പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്.
ആശുപത്രി വികസന സമിതിയിൽ നയാ പൈസയില്ല. ആരോഗ്യ കേരളത്തിനെതിരെ പരാതി പറഞ്ഞത് ഇടത് സഹയാത്രികനായ ഡോക്ടർ. പഴയ കണക്ക് പറഞ്ഞുകൊണ്ടിരുന്നാൽ മതിയോ. ആരോഗ്യ കേരളത്തെ വെന്റിലേറ്ററില്‍ നിന്ന് രക്ഷിക്കേണ്ടെയെന്നും വി ഡി സതീശൻ ചോദിച്ചു.

സർക്കാർ സംവിധാനത്തെ അടച്ചാക്ഷിപ്പിക്കാനുള്ള നിർഭാഗ്യകരമായ ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി. യുഡിഎഫ് കാലത്ത് 12 ആയിരുന്നു ശിശുമരണ നിരക്ക്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ചായി കുറച്ചു. ഇരുട്ടിൽ തപ്പുന്നത് പ്രതിപക്ഷമാണ്. 13 ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് കൊണ്ടുവന്നു.

ഹൃദയാഘാതം : മരണനിരക്ക് 6 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞു. അമീബിക് മസ്തിഷ്കജ്വരം പടർത്തുന്ന അമീബ എല്ലാത്തരം ജലസ്രോതസ്സുകളിലുമുണ്ട്. 2016 ലാണ് ആദ്യ കേസ് കണ്ടെത്തുന്നത്. കൃത്യമായ പരിശോധനയുടെ ഫലമായാണ് ഇത് കണ്ടെത്തിയത്. 70% മസ്തിഷ്ക ജ്വരങ്ങളുടെയും കാരണം രാജ്യത്ത് കണ്ടെത്തുന്നില്ല. ഏത് അമീബ ആണ് എന്ന് കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംവിധാനങ്ങളുണ്ട്. ഇല്ലെന്നുള്ളത് വ്യാജ പ്രചരണമെന്നും മന്ത്രി വ്യക്തമാക്കി.